Saturday 11 May 2013

കേരളം ശവപ്പറന്ബാക്കരുത്.

                                 കേരളം ശവപ്പറന്ബാക്കരുത്.
                                                                                                             ജോയ് പോൽ പുതുശ്ശേരി 
             കുറച്ചുകാലമായി ശ്രീമാന്മാർ വെള്ളാപ്പിള്ളിയും സുകുമാരൻ  നായരുംകൂടി കേരളത്തിലെ പൊതുസമൂഹത്തിൽ വര്ഗീയതയുടെ കാളകൂടവിഷം ചീറ്റാൻ തുടങ്ങിയിട്ട്. നിലവിലുള്ള ഐക്യ ജനാധിപത്യ മുന്നണി ഭരണം ന്യൂനപക്ഷങ്ങളുടെ ഭരണമാനെന്നും ഈ ഭരണത്തിൽ ഭൂരിപക്ഷസമുദായം അപകടത്തിലാണെന്നും അവര്ക്ക് കേരളത്തിൽനിന്നു പലായനം ചെയ്യേണ്ട ദുരവസ്ഥയാണെന്നുമൊക്കെയാണ് ഇരുവരുംചേർന്ന് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് സുവ്യക്തവും സുദൃഡവുമായ മറുപടി പറയേണ്ട ബാധ്യതയുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ്‌ രെമേശ് ചെന്നിത്തലയും ഷണ്ഡൻമാരെപ്പോലെ തലയുംതാഴ്ത്തി പിന്തിരിഞ്ഞോടുന്നു. ജാതിമതശക്തികൾക്കു അർഹിക്കുന്നതിലേറെ പ്രാധാന്യവും പ്രാമാണ്യവും നല്കിയതിന്റെ തിക്തഫലമാണ് കോണ്‍ഗ്രസ്‌ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 
             ശ്രീനാരായണ ഗുരു കേരളത്തിന്റെ പൊതുസ്വത്താണ്. അഭിനവകേരളത്തിന്റെ നവോത്ഥാനശിൽപികളിൽ പ്രമുഖൻ. അദ്ദേഹം പഠിപ്പിച്ചത് പാലിക്കാൻ കേരളജനത തയ്യാറായിരുന്നെങ്കിൽ ജാതിമത വര്ഗീയ കോമരങ്ങൾ കേരളത്തിൽ ഇപ്പോഴത്തെപ്പോലെ ഉറഞ്ഞുതുള്ളുമായിരുന്നില്ല. മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്, എന്നാണ് ശ്രീനാരായണ ഗുരു ഉപദേശിച്ചത്. എന്നാൽ കരാറുകാരനും മദ്യവ്യാപാരിയുമായ അഭിനവഗുരു വെള്ളാപ്പിള്ളി പറയുന്നത് മദ്യമുണ്ടാക്കണം, കൊടുക്കണം, കുടിക്കണം എന്നാണ്. ഇദ്ദേഹത്തിന്റെ തല ശ്രീനാരായണ ഗുരുവിന്റെ തലയോടു ചേർത്തുവെച്ചുള്ള ഫ്ലെക്സ് ബോർഡുകൾ നാട്ടിലെങ്ങും വെച്ചിരിക്കുന്നത് കാണുമ്പോൾ കരച്ചിൽ വന്നില്ലെന്കിലെ അദ്ഭുതമുള്ളൂ. ഈഴവസമുദായത്തിൽ ജനിച്ച രണ്ടു മഹത് വ്യക്തിത്വങ്ങളായ പ്രൊഫ. സുകുമാർ അഴീക്കോടിനെയും ശ്രീ. വി.എം.സുധീരനെയും അപകീർത്തിപെടുത്തിക്കൊണ്ടുള്ള ഈ മഹാന്റെ ഗതകാലപ്രസ്താവനകൾ കേരളമനസാക്ഷിയെ കീറിമുറിച്ചതാണ്.
             ഭൂരിപക്ഷപ്രേമംമൂത്ത് ഓടിനടക്കുന്ന മറ്റേ വിദ്വാൻ സൂര്യനെല്ലി കുരിയനെ സ്ത്രീപീഡന കേസില്നിന്നു ഊരിയെടുക്കാൻ കോടതിയിൽ ഉളുപ്പില്ലാതെ കള്ളസാക്ഷി പറഞ്ഞ മഹാനാണ്. വെറുതെയല്ല നന്ദിസൂചകമായി കുരിയൻ നായര് ഇടക്കിടെ എന്.എസ്.എസ്. ആസ്ഥാനത്തെത്തി മഹാനെ കണ്ടുവണങ്ങുന്നത്. വര്ഗീയതിമിരം ബാധിച്ച വെള്ളാപ്പിള്ളിയും സുകുനായരുംകൂടി ഹൈന്ദവസമുദായത്തെ വഴിതെറ്റിക്കുന്നു.
             നായന്മാരും ഈഴവരുമായ സുഹൃത്തുക്കളോടുള്ള  എന്റെ അപേക്ഷ ഇതാണ്: വർഗീയവാദിവാദികളും വിവരദോഷികളുമായ ഈ രണ്ടു നേതാക്കളുടെ വാക്കുകേട്ട് കേരളം ചോരപ്പുഴയാക്കരുത്. ഗുജറാത്തിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ.വെള്ളാപ്പിള്ളിയെയും സുകുമാരൻ നായരെയുംപോലുള്ളവരെ കയറൂരിവിട്ടാൽ ഭൂരിപക്ഷവും ന്യുനപക്ഷവും പരസ്പരം വെട്ടിമരിക്കുന്ന ദാരുണാവസ്ഥയാണ് ഇവിടെ ഉണ്ടാവുക. വര്ഗീയവിദ്വേഷത്തിന്റെ തീ ആളിക്കത്തിക്കാൻ എളുപ്പമാണ്. പക്ഷേ അതണയ്ക്കു എളുപ്പമാവില്ല. വെള്ളാപ്പിള്ളിയും സുകുമാരൻ നായരും അപകടകരമായ ഈ തീക്കളിയില്നിന്നു പിന്മാറിയില്ലെങ്കിൽ കേരളം ഭ്രാന്താലയമല്ല, ശവപ്പറമ്പായിത്തീരുമെന്ന് മനസ്സിലാക്കുക. 

No comments:

Post a Comment